തിരുവനന്തപുരം: പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി കോണ്‍ക്ലേവില്‍നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്മാറി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുധാകരന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. രാവിലെ മറ്റ് പരിപാടികളുണ്ടെന്നും ഉദ്ഘാടന സമ്മേളനത്തില്‍ എത്താനാവില്ലെന്നും സതീശന്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. നാളെ രാവിലെയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോണ്‍ക്ലേവ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്നത്. സംഘടനയുടെ ദേശീയ ചെയര്‍മാനായ ശശി തരൂര്‍ മുഖ്യപ്രഭാഷകനായി എത്തുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മൂന്നുപേരെയും ഒന്നിച്ചാണ് സംഘാടകര്‍ ക്ഷണിച്ചിരുന്നത്. മൂന്നു പേര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയായിരുന്നു പരിപാടിയുടെ പ്രചാരണപ്രവര്‍ത്തനങ്ങളും.
വ്യാഴാഴ്‌ച തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടൽ ഉദ്‌ഘാടനച്ചടങ്ങിൽ തരൂരും സതീശനും രണ്ടുമണിക്കൂറോളം അടുത്തടുത്ത സീറ്റിൽ ഒന്നിച്ചുണ്ടായിട്ടും പരസ്‌പരം കണ്ട ഭാവംപോലും നടിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. സ്വന്തം ജില്ലയിലെ പരിപാടിയായിട്ടുപോലും സതീശന്റെ പിന്മാറ്റം ഇരുവരും തമ്മിലുള്ള ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടെ, തരൂരിന്റെ മലബാര്‍ പര്യടനത്തെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്നെത്തിയ താരിഖ് അന്‍വര്‍, രാവിലെ കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി ചട്ടക്കൂടിന് പരുക്കേല്‍ക്കാതെ തരൂര്‍ വിവാദം പരിഹരിക്കാനുള്ള ചര്‍ച്ചകളാണ് പ്രധാനമായും നടന്നതെന്നാണ് സൂചന. പരിപാടികള്‍ പാര്‍ട്ടി ഘടകങ്ങളെ അറിയിച്ചു വേണം നടത്താനെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതിയും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.