ചെന്നൈ: സംസ്ഥാനത്ത് നിന്നും മോഷണം പോയ 500 വര്‍ഷം പഴക്കമുള്ള നടരാജവിഗ്രഹത്തിന്‍റെ ലേലം തടഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍. ഫ്രാൻസിലെ ക്രിസ്റ്റീസില്‍ വിഗ്രഹം ലേലം ചെയ്യാനിരിക്കെയാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ ഇടപെടല്‍. ഏകദേശം 1.76 കോടി രൂപ മുതല്‍ 2.64 കോടി രൂപ വിലയ്ക്കാണ് വിഗ്രഹം ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഗ്രഹക്കടത്തു കേസുകൾ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലേലം നടക്കുന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട് സർക്കാർവഴി കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാരീസിലെ ഇന്ത്യൻ എംബസി വഴി ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെട്ട് ലേലനടപടികൾ തടയുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൂത്തുക്കുടി ജില്ലയിലെ കയത്താറിലെ കോദണ്ഡ രാമേശ്വര ക്ഷേത്രത്തിൽനിന്ന് 1972-ലാണ് വിഗ്രഹം മോഷണംപോയത്. വെങ്കല വിഗ്രഹം വിജയനഗര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിലേതാണെന്നാണ് പുരാവസ്തു ഗവേഷകവകുപ്പ് വ്യക്തമാക്കുന്നത്. 'നടരാജവിഗ്രഹം ലേലം ചെയ്യുന്ന കാര്യം ക്രിസ്റ്റീസ് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട തമിഴ്നാട് സര്‍ക്കാര്‍ കോദണ്ഡ രാമേശ്വര ക്ഷേത്രത്തിൽനിന്ന് മോഷണം പോയ നടരാജ വിഗ്രഹത്തിന്‍റെ ഫോട്ടോയും അനുബന്ധ രേഖകളും പരിശോധിച്ചു. ഈ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്നും കാണാതെ പോയ വിഗ്രഹമാണ് ഫ്രാന്‍സില്‍ ലേലത്തില്‍ വെച്ചിരിക്കുന്നതെന്ന് മനസിലായതെന്നും സമയോചിതമായ ഇടപെടല്‍ മൂലമാണ് ലേലം തടയാന്‍ സാധിച്ചതെന്നും' തമിഴ്നാട് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.