തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ സാംസണെ തഴഞ്ഞതിനെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. ബാറ്റിംഗ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസണെന്ന് മന്ത്രി പറഞ്ഞു. രഞ്ജി ട്രോഫിയിൽ മൂന്ന് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ മിന്നും ഫോമിൽ ആണ് സഞ്ജു. ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല സഞ്ജു സാംസണെ പിന്തുണച്ച് മന്ത്രി രംഗത്തെത്തുന്നത്. സഞ്ജു സാംസണെതിരെ സച്ചിൻ ടെൻഡുൽക്കർ വിമര്‍ശനം ഉന്നയിച്ചപ്പോഴും മന്ത്രി പ്രതികരിച്ചിരുന്നു. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രഞ്ജി ട്രോഫിയില്‍ അര്‍ദ്ധ സെഞ്ചറി നേടിയ സഞ്ജുവിനെ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ പരിഗണിക്കാതെ തുടര്‍ച്ചയായി അവഗണിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. രോഹിത് ശര്‍മയും വിരട്ട് കോഹ്ലിയും അടക്കമുള്ള സിനീയര്‍ കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്ന അവസരത്തില്‍ രണ്ടാംനിര കളിക്കാരെ അയക്കുമ്പോള്‍ മാത്രമാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ഒരുവിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്.