ഡല്‍ഹി: മോദി സര്‍ക്കാര്‍ 2016-ല്‍ നടപ്പാക്കിയ നോട്ടുനിരോധനം ഭിന്നവിധിയോടെ സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആറുവര്‍ഷം മുന്‍പ് നടപ്പാക്കിയ നോട്ടുനിരോധനം നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന പേരില്‍ ഇപ്പോള്‍ റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ നോട്ടുനിരോധനം ശരിവെച്ചപ്പോള്‍ ജസ്റ്റിസ് നാഗരത്‌ന വിധിയോടു വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഭിന്ന വിധിയെഴുതി.
വാദംകേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ ഈ മാസം 4-ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. കഴിഞ്ഞ മാസം 7-നാണു വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയത്. നോട്ടുനിരോധനത്തിനെതിരായ 58 ഹർജികള്‍ പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. ആദ്യം വിധി പറഞ്ഞ ജസ്റ്റിസ് ബി ആര്‍ ഗവായ് നോട്ടുനിരോധനത്തിന്റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണെന്നും സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചോ ഇല്ലയോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും പറഞ്ഞു. ഇതിനായുള്ള നടപടികള്‍ കൈകൊണ്ടത് കേന്ദ്ര സര്‍ക്കാരാണ് എന്നതുകൊണ്ടുമാത്രം ഇപ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ വിധിയോടു വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഭിന്ന വിധിയെഴുതിയ ജസ്റ്റിസ് നാഗരത്‌ന നോട്ടുനിരോധനം നടപ്പാക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനില്ല എന്നാണ് വിധിയെഴുതിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) ക്കാണ് അത്തരം നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം-ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചകളാണ് നോട്ടുനിരോധനകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത് എന്നാരോപിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരമടക്കമുള്ളവരുടെ ഹര്‍ജികളാണ് സുപ്രീം കോടതി ഒറ്റയടിക്ക് തീര്‍പ്പാക്കിയത്.