കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ പ്രതികരണവുമായി പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണം വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും തനിക്ക് അതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും പഴയിടം പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് താന്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും ഇപ്പോള്‍ നടക്കുന്ന വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'മാംസാഹാരം കലോത്സവ വേദിയില്‍ വിളമ്പണോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നോണ്‍ വെജ് വേണമെന്ന് പറയുകയാണെങ്കില്‍ എതിർപ്പില്ല. കായിക മേളയ്ക്ക് നോണ്‍ വെജ് വിളമ്പുന്നവര്‍ എന്റെ സംഘത്തിലുണ്ട്. പക്ഷെ അതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ബുധനാഴ്ച്ച കലോത്സവത്തില്‍ പങ്കെടുക്കാന്‍ 9500 കുട്ടികളുണ്ടാവും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇരുപതിനായിരത്തിലേറേ പേര്‍ ഭക്ഷണം കഴിക്കാനെത്തി. തീര്‍ന്നാലും പെട്ടെന്നുതന്നെ ഭക്ഷണം വീണ്ടും ഉണ്ടാക്കാം എന്നതാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണം. നോണ്‍ വെജ് എത്രനേരം കേടുകൂടാതെയിരിക്കും എന്നത് സംശയമാണ്'- പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. കലോത്സവത്തില്‍ താന്‍ മുഖ്യ പാചകക്കാരനായതിനെ ബ്രാഹ്‌മണമേധാവിത്തം എന്ന് വിമര്‍ശിക്കുന്നവര്‍ അതില്‍ എത്ര യുക്തിയുണ്ടെന്ന് ചിന്തിക്കണമെന്നും പഴയിടം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ച്ചയായി കലോത്സവത്തിന് ഭക്ഷണമുണ്ടാക്കാന്‍ പഴയിടം നമ്പൂതിരിക്ക് ടെന്‍ഡര്‍ നല്‍കുന്നതിനും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കുന്നതിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ പ്രതികരണം.