പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായർക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശശി തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണെന്നും ദളിത് നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ പിന്തളളിയാണ് തരൂര്‍ സ്വയം സ്ഥാാനര്‍ത്ഥിയായതെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ശശി തരൂര്‍ ബുദ്ധിമാനാണ് എന്നാണ് താന്‍ കരുതിയിരുന്നതെന്നും അടുത്തിടെ നടത്തിയ പ്രസ്താവനകളിലൂടെ അദ്ദേഹം ബുദ്ധിഹീനനാണെന്ന് തെളിയിക്കുകയാണെന്നും വെളളാപ്പളളി പറഞ്ഞു.
'ശശി തരൂര്‍ ബുദ്ധിമാനാണ് എന്നാണ് ഇത്രകാലം കരുതിയിരുന്നത്. പക്ഷെ ഈടിയെ നടത്തിയ പ്രസ്താവനകളിലൂടെ അദ്ദേഹം ബുദ്ധിഹീനനാണെന്ന് സ്വയം തെളിയിക്കുകയാണ്. ശശി തരൂര്‍ ഒരു ആനമണ്ടനാണ്. ദളിത് നേതാവ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ തോല്‍ക്കും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം മത്സരിച്ചത്. 15 വര്‍ഷം മാത്രം പരിചയമുളള തരൂരിനേക്കാള്‍ യോഗ്യതയുളള എത്രയോ നേതാക്കളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തരൂര്‍ കേരളത്തില്‍ ഓടിനടന്ന് മതനേതാക്കളെ കാണുകയാണ്. മതനേതാക്കള്‍ പറയുന്നതിന് അനുസരിച്ച് വോട്ടുചെയ്യുന്ന കാലമൊക്കെ പോയി. സമുദായനേതാക്കളുടെ വാക്കുകേട്ടല്ല ഇന്ന് ജനങ്ങള്‍ വോട്ടുചെയ്യുന്നത്'- വെളളാപ്പളളി നടേശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരസ്യമായി ജാതി പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ എതിര്‍ക്കാന്‍ ആരും തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. 'ഡല്‍ഹി നായരെന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്ന ശശി തരൂരിനെ ഒറ്റദിവസംകൊണ്ടാണ് തറവാടി നായരും വിശ്വപൗരനുമൊക്കെ ആക്കിയത്. സുകുമാരന്‍ നായരെപ്പോലെ പച്ചയ്ക്ക് ജാതി പറയുന്നൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഇതിനെ എതിര്‍ത്തുസംസാരിക്കാന്‍ ആരുമുണ്ടായില്ല'- വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.