ഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബി ബി സി ഡോക്യൂമെന്‍ററിക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. ബിബിസിയുടെ ആസ്ഥാനം ഡല്‍ഹിയിലായിരുന്നെങ്കില്‍ ഇ ഡി പരിശോധനയ്ക്ക് എത്തിയേനെയെന്ന് ഗൗരവ് വല്ലഭ് ട്വീറ്റ് ചെയ്തു. മെയ്‌ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, എന്നീ പദ്ധതികള്‍ പോലെ കേന്ദ്ര സര്‍ക്കാര്‍ പുതിയതായി നടപ്പാക്കുന്ന പദ്ധതിയാണ് 'ബ്ലോക്ക് ഇന്‍ ഇന്ത്യ'യെന്ന് ഗൗരവ് വല്ലഭ് പരിഹസിച്ചു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങളെ നേരിടാന്‍ ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും സാധിക്കുന്നില്ല. ഇത്തരം ചോദ്യങ്ങളില്‍നിന്നും പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനും വസ്തുതകള്‍ വളച്ചൊടിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിസി പുറത്തിറക്കിയ 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ പി സായ്നാഥും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി എന്നിവരും രംഗത്തെത്തിയിരുന്നു. 'കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ബാലിശമായ നടപടിയാണ്. മോദിയെയോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയോ വിമര്‍ശിക്കുന്ന എന്തിനെയും തുടച്ച് നീക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കം അപകടരമാണെന്ന് പി സായ്നാഥ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്‍ററി ഇന്ത്യയില്‍ ആര്‍ക്കും കാണാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഉറപ്പാക്കുകയാണെന്നും ഇത് സെന്‍സര്‍ഷിപ്പാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു. അതേസമയം, ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യൂമെന്‍ററിയില്‍ നരേന്ദ്രമോദി എങ്ങനെയാണ് നൂനപക്ഷങ്ങളെ വെറുക്കുന്നതെന്ന് വ്യക്തമായി കാണിച്ചുതരുന്നുണ്ടെന്ന് ഡെറിക് ഒബ്രിയാൻ അഭിപ്രായപ്പെട്ടു. ഇക്കാലഘട്ടത്തില്‍ ഒരു ഡോക്യൂമെന്‍ററി തടയാന്‍ ബിജെപി നേതൃത്വത്തിന് സാധിക്കുമോ? എത്രത്തോളം ജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അത്രയും ആഗ്രഹത്തോടെ ജനങ്ങള്‍ അതുകാണാനുള്ള ശ്രമം നടത്തുമെന്ന് ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
അതേസമയം, ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ യുട്യൂബ് വിഡിയോയും അവയുടെ ലിങ്കുകളും നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിവര സാങ്കേതികവിദ്യ ചട്ടം 2021 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നടപടി. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ, ലിങ്ക് തുടങ്ങിയവ ഇന്ത്യയിൽ ലഭ്യമാകില്ല.