ലോക്‌ഡൗൺ ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു. ലോക്ക്ഡൗൺ നിലവിൽവന്ന മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് കഴിഞ്ഞ വർഷത്തേതിന്റെ അഞ്ചിലൊന്നിൽ താഴെ കുറ്റകൃത്യങ്ങളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം. പെൺകുട്ടികളെ തട്ടികൊണ്ടുപോകൽ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ബലാൽസംഗം, മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളും വാഹന അപകടങ്ങളും കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.
കഴിഞ്ഞവർഷം ഈ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകളാണുള്ളത്. വൻ കവർച്ചകളും അടച്ചിടൽ കാലത്ത് സംസ്ഥാനത്തുണ്ടായില്ല. ഈ സമയത്ത് ആകെ 53 മോഷണ കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 287 മോഷണക്കേസുകൾ ഉണ്ടായിരുന്നു. ആംസ് ആക്ട്, എക്സ്പ്ലോസീവ് ആക്ട് എന്നിവ അനുസരിച്ച് ഈ വർഷം മാർച്ച് 25 മുതൽ 31വരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എൻഡിപിഎസ് ആക്ട് അനുസരിച്ചുള്ള കേസുകൾ 85.43% കുറഞ്ഞു. അബ്കാരി ആക്ട് അനുസരിച്ചുള്ള കേസുകളിൽ 93.64 % കുറവുണ്ടായി.