ഡല്‍ഹി: അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ് അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ തോതിൽ അദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിച്ചത്. ഓഹരി വില കൃത്രിമമായി പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണ് അദാനി ഗ്രൂപ്പ്. കേന്ദ്ര ഗവൺമെന്റിന്റെ പൂർണ അറിവോടും സമ്മതത്തോടുംകൂടിയാണ് ഇത് നടക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എൽഐസിക്ക് 73,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വിവിധ അദാനി ഗ്രൂപ്പിലുള്ളത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം നാലുലക്ഷം കോടിയിലധികം ഇടിഞ്ഞതുമൂലം എൽഐസിക്ക് നഷ്‌ടമായത് 18,000ത്തിലധികം കോടി രൂപയാണ്. എൽഐസിയിൽ നിക്ഷേപം നടത്തിയ കോടിക്കണക്കിന് സാധാരണക്കാരുടെ പണമാണിത്. ഇത്തരം നിക്ഷേപങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഭാവി സുരക്ഷിതമാക്കണം. എസ്ബിഐക്കും മറ്റ് ബാങ്കുകൾക്കും വൻ തോതിൽ അദാനി ഗ്രൂപ്പിൽ ഓഹരി വിഹിതം ഉണ്ട്. ഇതും സാധാരണക്കാരുടെ നിക്ഷേപത്തിന്റെ ഭാഗമാണെന്നും സിപിഎം ജനറൽ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടത്. ഇതിനുപിന്നാലെ 4.17 ലക്ഷം കോടി രൂപയുടെ ഇടിവാണ് അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ ഓഹരികളിലും കൂടിയുണ്ടായത്.