തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് മാപ്പുനല്‍കിയെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിതാ ചങ്ങമ്പുഴ. തെറ്റുപറ്റിയെന്ന് ചിന്താ ജെറോം നേരിട്ടെത്തി അറിയിച്ചെന്നും ഒരു വിദ്യാര്‍ത്ഥിക്ക് പറ്റിയ തെറ്റായി കണ്ട് ക്ഷമിക്കുകയാണെന്നും ലളിതാ ചങ്ങമ്പുഴ പറഞ്ഞു. ഗവേഷണത്തിന് ഗൈഡായിരുന്നവരെയും പ്രൊഫസര്‍മാരെയുമാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഡോക്ടറേറ്റ് റദ്ദാക്കണോ എന്ന് ഗവര്‍ണര്‍ തീരുമാനിക്കട്ടേയെന്നും അവര്‍ കൂട്ടിച്ചേർത്തു.
'പ്രബന്ധം എഴുതുമ്പോള്‍ ശ്രദ്ധിക്കാമായിരുന്നെന്ന് അവര്‍ക്കുതന്നെ തോന്നി. അവര്‍ പ്രബന്ധം ഇംഗ്ലീഷിലാണ് എഴുതിയത്. ആശയം ഉള്‍ക്കൊണ്ടതാണെന്നും കോപ്പി അടിച്ചിട്ടില്ലെന്നും ആ കുട്ടി സമ്മതിച്ചിട്ടുണ്ട്. ഒരു സാധാരണ പെണ്‍കുട്ടിക്കാണ് തെറ്റ് പറ്റിയതെങ്കില്‍ ഞാനത് കാര്യമാക്കുമായിരുന്നില്ല. പക്ഷെ ഇത്ര വലിയ പദവിയിലിരിക്കുന്ന, പഠിപ്പും വിവരവുമുളള ഒരാള്‍ ചങ്ങമ്പുഴയുടെ വാഴക്കുല മാറ്റി വൈലോപ്പിളളിക്ക് കൊടുത്തത് ന്യായീകരിക്കാനാവില്ലെന്ന് ഞാന്‍ ചിന്തയോട് പറഞ്ഞു. വിദ്യാര്‍ത്ഥി എന്ന നിലയില്‍ ചിന്തയോട് ക്ഷമിച്ചിരിക്കുന്നു. അച്ഛനുണ്ടായിരുന്നെങ്കിലും ക്ഷമിക്കുമായിരുന്നു' -ലളിതാ ചങ്ങമ്പുഴ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിളളിയുടേതാണ് എന്നെഴുതിയ ചിന്തയുടെ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണം എന്നാണ് ലളിതാ ചങ്ങമ്പുഴ നേരത്തെ ആവശ്യപ്പെട്ടത്. അതിനിടെ കഴിഞ്ഞ ദിവസം ചിന്താ ജെറോം ലളിതാ ചങ്ങമ്പുഴയെ സന്ദര്‍ശിച്ചിരുന്നു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് ലളിതാ ചങ്ങമ്പുഴ തന്നെ സ്വീകരിച്ചതെന്നും മണിക്കൂറുകള്‍ അവര്‍ക്കൊപ്പം ചിലവഴിച്ചെന്നും ചിന്ത പറഞ്ഞു. എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടില്‍ എത്തണമെന്ന സ്‌നേഹനിര്‍ഭരമായ വാക്കുകള്‍ പറഞ്ഞാണ് അവർ യാത്രയയച്ചതെന്നും ലളിതാ ചങ്ങമ്പുഴയ്‌ക്കൊപ്പമുളള ചിത്രങ്ങളോടൊപ്പം ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.