ചെന്നൈ: സൗജന്യ സാരി വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല് സ്ത്രീകള്‍ മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലുളള വാണിയമ്പാടിയിലാണ് ദാരുണ സംഭവം. മരണപ്പെട്ട നാലുപേരും വയോധികരാണെന്ന് പൊലീസ് പറഞ്ഞു. നാലുപേരുടെയും കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രണ്ടുലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പതിനൊന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
തൈപ്പൂയം ആഘോഷവുമായി ബന്ധപ്പെട്ട് സ്ഥലത്തെ അയ്യപ്പന്‍ എന്ന പ്രാദേശിക നേതാവാണ് സൗജന്യമായി സാരിയും മുണ്ടും വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. അതിനായുളള ടോക്കണ്‍ വാങ്ങാനായി സ്ത്രീകളും പുരുഷന്മാരും വയോധികരും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനുപേരാണ് വാണിയമ്പാടിയിലെത്തിയത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ സാരി വാങ്ങാനെത്തിയതോടെയാണ് തിരക്ക് വര്‍ധിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ ബോധരഹിതരായി വീണു. ഇവരെ ആംബുലന്‍സെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയിട്ടില്ലെന്ന് തിരുപ്പത്തൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നിയമപ്രകാരമുളള നടപടികളെടുക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.