കൊച്ചി: തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കെതിരെ ഇടതുപക്ഷക്കാരായ ഫേസ്ബുക്ക് ഉപയോക്താക്കളില്‍നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. അവർ പറയുന്നിടത്തല്ലാതെ മറ്റെവിടെയെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യവും മാനവിതകയും സൗഹൃദവുമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഏത് വലിയ നേതാവാണെങ്കിലും തങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകുമെന്നാണ് ഹരീഷ് പേരടിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുളള സ്ഥലം നോക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം. അവിടെവെച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് മാനവികത വിളമ്പും. അതും തനിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതിപ്പാട്ടും പാടി പൊയ്‌ക്കോണം. അതല്ലാതെ വേറെ എവിടെയെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങള്‍ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും. ഉത്തരകൊറിയിസം നീണാള്‍ വാഴട്ടെ'- എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോസ്റ്റര്‍ പങ്കുവെച്ചത് വിവാദമായതിനുപിന്നാലെ വിശദീകരണവുമായി എം എ ബേബി രംഗത്തെത്തിയിരുന്നു. ഹരീഷ് നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചതോടെ പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയാത്ത നിലപാടുകള്‍ക്ക് താന്‍ അംഗീകാരം കൊടുത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി കലാസാഹിത്യ മേഖലകളില്‍ വിമര്‍ശനപരമായ സഹകരണം വിശാലാടിസ്ഥാനത്തില്‍ സാധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാടെന്നുമാണ് അദ്ദേഹം പറഞ്ഞത്.