ഇടക്കാല ലാഭവിഹിതമെന്ന പേരിൽ ആർ.ബി.ഐയിൽ നിന്ന് 35000 മുതൽ 45000 കോടി രൂപവരെ കൈക്കലാക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തീക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സർക്കാർ തൽക്കാലം പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമാണിത്.
രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച കഴിഞ്ഞ 11 വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതിനു പുറമെ ധനകമ്മി പെരുകുന്നതും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിപണനം പ്രതീക്ഷിച്ച രീതിയിൽ നടക്കാത്തതും കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റിസർവ്വ് ബാങ്കിനെ അസ്ഥിരപ്പെടുത്തുന്ന രീതിയിൽ ഇടപെടൽ നടത്താൻ കേന്ദ്രം ഒരുങ്ങുന്നത്. നേരത്തെ ഇടക്കാല ലാഭവിഹിതമെന്ന പേരിൽ റിസർവ്വ് ബാങ്കിൽ നിന്ന് 1.75 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഈടാക്കിയിരുന്നു.