കോഴിക്കോട്: മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയിലും വനിതാ ഭാരവാഹികൾ ഉണ്ടാകില്ലെന്ന് സൂചന നല്‍കി സംസ്ഥാന സെക്രട്ടറി പി എം എ സലാം. വനിതകൾക്ക് പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടെന്നാണ് സലാം പറഞ്ഞത്. 'സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കാൻ ഞങ്ങളൊരു സംഘടനയുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അതാണ് വനിതാ ലീഗ്. രണ്ട് കൂട്ടർക്കും രണ്ട് സംഘടനയെന്നാണ്' ഇക്കാര്യത്തിൽ അദ്ദേഹം നല്‍കുന്ന വിശദീകരണം.
2.50 ലക്ഷം അംഗങ്ങൾ പുതിയതായി പാർട്ടിയിലേക്ക് വന്നുവെന്നും അതില്‍ 51 ശതമാനം വനിതകളാണ് എന്നും ലീഗ് വ്യക്തമാക്കുന്നു. എന്നാല്‍ അംഗത്വത്തില്‍ ഭൂരിപക്ഷം പേർ വനിതകളായെങ്കിലും മുൻ നിലപാടിൽ മാറ്റം വരുത്താൻ ലീഗ് തയ്യാറല്ല എന്നാണ് സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹരിതാ വിവാദത്തിന് പിന്നാലെ പോഷക സംഘടനകളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കാന്‍ ലീഗ് നേരത്തേ തീരുമാനിച്ചിരുന്നു. 25 വര്‍ഷത്തിനു ശേഷം മുസ്ലീം ലീഗ് ഒരു വനിതയെ നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തപ്പോഴും വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്.
വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നതിന്‍റെ സൂചനകള്‍ നല്‍കിയാണ് സാദിഖലി തങ്ങള്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്നത്. എന്നാല്‍, 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിലും 75 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതിയിലും 500 അംഗ സംസ്ഥാന കൗണ്‍സിലിലും വനിതകളെ ഉള്‍ക്കൊള്ളിക്കാന്‍ ഇനിയും ലീഗ് തയ്യാറല്ല എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.