മലപ്പുറം: മലയാള സര്‍വ്വകലാശാല ഔദ്യോഗിക അവശ്യത്തിന് മാത്രം വൈസ് ചാന്‍സിലര്‍ക്ക് അനുവദിച്ച ഫര്‍ണിച്ചറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ചെറിയ വിലയ്ക്ക് സ്വന്തമാക്കാന്‍ വിരമിക്കുന്നതിന് മുന്‍പ് വിസിയുടെ ഉത്തരവ്. മലയാളം സര്‍കലാശാല വിസി ഡോ. അനില്‍ വള്ളത്തോളാണ് ഉത്തരവ് പുറത്തിറക്കിയത്. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ പുതിയ ഉത്തരവ് വിസി പുറത്തിറക്കി. ഏഷ്യനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡോ. അനില്‍ വള്ളത്തോള്‍ സ്വന്തം വീട്ടിലാണ് താമസമെങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം സര്‍വ്വകലാശാല നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വിസിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുനരുപയോഗിക്കാന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓരോ ഉപകരണങ്ങള്‍ക്കും സര്‍വകലാശാല എഞ്ചിനിയര്‍ ചെറിയ തുകയും നിശ്ചയിച്ചിരുന്നു. സോഫ, അലമാരകള്‍, ബുക്ക് ഷെല്‍ഫ് ഡൈനിംഗ് ടേബിള്‍, കട്ടിലുകള്‍ തുടങ്ങി 20 ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍ക്ക് നിശ്ചയിച്ച തുക വെറും 39473 രൂപയാണ്. ഐ പാഡ്, എയര്‍ കണ്ടീഷനറുകള്‍, വാഷിങ് മെഷീന്‍, ലാപ് ടോപ്പ്, മൈക്രോവേവ് ഓവന്‍ തുടങ്ങിയ വിലകൂടിയ 9 ഇലക്ടോണിക് വസ്തുക്കള്‍ക്ക് നിശ്ചയിച്ച തുകയാകട്ടെ 35,055 രൂപ. സര്‍വകലാശാലയില്‍ 74,528 രൂപ അടച്ചതിന് ശേഷം സാധനങ്ങള്‍ വിസിക്ക് ഏറ്റെടുക്കാമെന്ന് കാണിച്ച് കഴിഞ്ഞ മാസം 30നാണ് ഉത്തരവിറക്കിയത്.
എന്നാല്‍ ഉത്തവരവ് വിവാദമാകുമെന്ന് വ്യക്തമായതിനു പിന്നാലെ ആദ്യത്തെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇത്രയും സാധനങ്ങള്‍ സൂക്ഷിക്കാന്‍ വീട്ടില്‍ സൗകര്യക്കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യ ഉത്തരവ് മരവിപ്പിച്ചത്. അടച്ച തുക തിരിച്ചുനല്‍കാന്‍ ഫിനാന്‍സ് വിഭാഗം നടപടിയെടുക്കണമെന്നും മുഴുവന്‍ സാധനങ്ങളും സര്‍വകലാശാല എഞ്ചിനിയര്‍ സ്റ്റോറില്‍ തിരച്ചേല്‍പ്പിക്കണമെന്നും കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നു.