കണ്ണൂര്‍: തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി വിളിച്ചിട്ടാണ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുന്നില്ലെന്ന വാർത്തകൾക്ക് അൽപായുസ് മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഈ സാഹചര്യത്തിലാണ് ഇ പി ജയരാജന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ പോയെന്ന പ്രചരണം പച്ചക്കള്ളമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയിലെത്തിയത്. പയ്യന്നൂർ സ്വദേശിയായ യുവാവ് കരൾമാറ്റ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. അദ്ദേഹത്തെ കാണാനാണ് കൊച്ചിയിലെത്തിയത്. വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത് ഭാരവാഹിയായ എം പി മുരളി ക്ഷണിച്ചതിനാലാണ്. ഇത് നേരത്തെ തീരുമാനിച്ചതായിരുന്നില്ല. കെ വി തോമസ് അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രഭാരാവാഹികള്‍ ആവശ്യപ്പെട്ടു. അവരു തന്ന പൊന്നാടയാണ് ആ അമ്മയെ അണിയിച്ചത്. പരിപാടിയില്‍ നന്ദകുമാറുമുണ്ടായിരുന്നു. എന്നാല്‍ അത് നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിയില്ലായിരുന്നു. അവിടുന്ന് പോകാന്‍ ഒരുങ്ങിയപ്പോഴാണ് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. ആ പരിപാടിയില്‍ ആകെ പത്ത് പേര്‍ മാത്രമേയുണ്ടായിരുന്നുള്ളു. ഇതാണ് നടന്നത്. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്' - ഇ പി ജയരാജന്‍ പറഞ്ഞു.