ഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും. സെൻട്രൽ ഡൽഹിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിസോദിയയുടെ വീടിനുമുന്‍പില്‍ പൊലീസിനെ വിന്യാസിപ്പിച്ചിട്ടുണ്ട്. മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായി ആം ആദ്മി നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എ എ പി ആരോപിച്ചു.
അതേസമയം, 'സി.ബി.ഐ ഓഫീസിലെത്തും മുന്‍പ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. കുറച്ചുകാലം ജയിലില്‍ കിടക്കേണ്ടി വന്നാലും പ്രശ്നമില്ല. രാജ്യത്തിനുവേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്‍റെ അനുയായിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മനീഷ് സിസോദിയ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന്‍റെ ഭാഗമായി ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് ഒത്തുചേരലുകൾ വിലക്കിക്കൊണ്ട് സിബിഐ ഉത്തരവ് ഇറക്കി. എ.എ.പി നേതാക്കളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടര്‍ന്നാണ് പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നാണ് മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേന നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.