ചൈനയില്‍ നിന്ന് ഗുണനിലവാരമില്ലാത്ത കോവിഡ് റാപിഡ് ആന്റിബോഡി കിറ്റുകള്‍ വാങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍ പണവും സമയവും പാഴാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അത്തരം കിറ്റുകളെ ആശ്രയിക്കുന്നതിന് പകരം തദ്ദേശീയമായി വികസിപ്പിച്ച കിറ്റുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വന്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ ആന്‍റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അക്കാര്യത്തില്‍ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകാൻ വൈകുന്നതെന്നും ശശി തരൂർ ചോദിച്ചു. മാത്രവുമല്ല ചൈനീസ് കിറ്റുകള്‍ക്ക് പകരം അത്രയൊന്നും ചെലവില്ലാത്തതും, വേഗത്തിലുമുള്ളതുമായ, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ആർ.ടി-ലാംപ് ടെസ്റ്റ് ഉപയോഗിക്കാം. അതിനൊന്നും ശ്രദ്ധ കൊടുക്കാതെ പിഴവുള്ള കിറ്റുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഫലപ്രദമല്ലെന്ന പരാതികളെ തുടര്‍ന്ന് റാപിഡ് ആന്റിബോഡി ടെസ്റ്റുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതുവരെ ഇതിന്റെ ഉപയോഗം നിര്‍ത്തിവെക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ഐ.സി.എം.ആര്‍ ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. മറ്റു രാജ്യങ്ങളില്‍നിന്നു സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പാഠം പഠിക്കാതെ ചൈനയില്‍നിന്ന് പിഴവുകളുള്ള കിറ്റുകള്‍ വാങ്ങിയത് വിഡ്ഢിത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.