ആപ്ലിക്കേഷനുകളും റിസ്റ്റ്ബാൻഡുകളും ഉപയോഗിച്ച് പൗരന്മാരെ ട്രാക്കുചെയ്യുന്നത് മുതൽ, ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഫേഷ്യൽ റെക്കഗ്നിഷനും ഡ്രോണുകളുംവരെ ഉപയോഗിക്കുന്ന കാലമാണ്. മഹാമാരിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി സര്‍ക്കാറുകള്‍ ശക്തവും, വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നതുമായ ടൂളുകളാണ് ഉപയോഗിക്കുന്നത്.
അതിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ക്രിപ്‌റ്റോകറൻസി കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍. കൊറോണ വൈറസ് മഹാമാരിയില്‍ നിന്നും നമ്മള്‍ മുക്തരായാലും വ്യക്തി സ്വാതന്ത്ര്യങ്ങളിലേക്കുള്ള ഈ നുഴഞ്ഞുകയറ്റങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് എഡ്വേർഡ് സ്നോഡൻ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജൻസികള്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നത് പുറത്തുകൊണ്ടുവരികയും പിന്നീട് റഷ്യയില്‍ അഭയം തേടുകയും ചെയ്ത ആളാണ് അദ്ദേഹം. 'ഈ അടിയന്തിരാവസ്ഥ വിപുലീകരിക്കപ്പെടും, തല്‍ഫലമായി ഭരണാധികാരികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും, ജനങ്ങള്‍ അതിനോട് പ്രതികരിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാകും' എന്ന് സ്നോഡൻ പറയുന്നു. കോപ്പൻഹേഗൻ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഒരു വെർച്വൽ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴുതടച്ചുള്ള നിരീക്ഷണ നടപടികൾ
വ്യക്തി സഞ്ചാര സ്വാതന്ത്ര്യത്തെ കർശനമായി പരിമിതപ്പെടുത്തുന്നത് വൈറസ് പടരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണെന്ന് ചില രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. എന്നാൽ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ, അത്തരം സ്വേച്ഛാധിപത്യ നടപടികൾ മഹായുദ്ധ കാലങ്ങള്‍ക്കു ശേഷം കണ്ടിട്ടേയില്ല. നിലവിലെ പ്രതിസന്ധിയെ സമർത്ഥമായി കൈകാര്യം ചെയ്തുകൊണ്ട് അന്താരാഷ്‌ട്ര പ്രശംസ പിടിച്ചുപറ്റിയ സിംഗപ്പൂർ 'TraceTogether' എന്ന ഒരു ട്രാക്കിംഗ് അപ്ലിക്കേഷനെ ആശ്രയിച്ചുകൊണ്ടുള്ള ഹൈടെക് സമീപനത്തിലൂടെയാണ് വൈറസിനെ പ്രതിരോധിക്കുന്നത്. അത് യൂറോപ്പിലെയും യുഎസിലെയും ഡാറ്റാ പരിരക്ഷണ നിയമങ്ങളുമായി ഒട്ടും പൊരുത്തപ്പെടില്ല. എന്നാല്‍, സ്കൂളുകളും ബിസിനസുകളും അടച്ചുപൂട്ടാതെ സാമ്പത്തിക മാന്ദ്യത്തെയും ഒരു പരിധിവരെ പ്രതിരൊധിക്കാമെന്നതാണ് അതുകൊണ്ടുള്ള ഗുണം. ഇവിടെ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
വൈറസിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഏഷ്യയിലും മറ്റ് രാജ്യങ്ങളിലും സമാനമായ നടപടികൾ നടപ്പാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും പനിയുണ്ടോ എന്നറിയാന്‍ ചൈന റെയില്‍വേ സ്റ്റേഷനുകൾ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളിലെല്ലാം തെര്‍മല്‍ സ്കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ, എല്ലാവരും തങ്ങളുടെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഐസൊലേഷന്‍ ഉറപ്പുവരുത്താനാണത്രെ അത്. ചെയ്തില്ലെങ്കില്‍, 8,400 ഡോളർ പിഴയോ ഒരു വർഷം വരെ തടവോ അനുഭവിക്കേണ്ടി വരും.
ഊഹിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍
എന്നാൽ അത്തരം നടപടികൾ സമൂഹത്തിന്‍റെ സ്വസ്ഥമായ നിലനില്‍പ്പിനുതന്നെ ഭീഷണിയാണെന്ന് സ്നോഡനെപ്പോലുള്ളവര്‍ പറയുന്നു. പലവിധ കരാറുകളുടെ ഭാഗമായി പല സര്‍ക്കാറിതര സ്ഥാപനങ്ങള്‍ക്കും കൈമാറ്റം ചെയ്യപ്പെടുന്ന സ്വകാര്യ വിവരങ്ങള്‍ അവര്‍ മനപ്പൂര്‍വ്വം മടക്കി നല്‍കില്ല. 'നിങ്ങൾ ആരാണ് എന്താണ് എവിടെയാണ് എന്ന് തുടങ്ങി ഇന്റർനെറ്റിൽ എന്തൊക്കെയാണ് തിരയുന്നത് എന്നതടക്കമുള്ള സകല വിവരങ്ങളും അവര്‍ അറിഞ്ഞു കഴിഞ്ഞു. ഓരോരുത്തരുടേയും ഹൃദയമിടിപ്പ് എത്രത്തോളമുണ്ടെന്നും, പള്‍സ് റേറ്റ് എത്രയാണെന്നുംവരെ അവര്‍ക്കറിയാം. അവർ അതിൽ കൃത്രിമബുദ്ധി കലർത്തി പ്രയോഗിക്കാൻ തുടങ്ങിയാൽ പിന്നീടിവിടെ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?'- എഡ്വേർഡ് സ്നോഡൻ ചോദിക്കുന്നു.