ഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ അമേരിക്കന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഉടന്‍ ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങും. കമ്പനിക്ക് ടെലികോം വകുപ്പ് ഇതിനുള്ള പ്രാഥമിക അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡില്‍ വ്യക്തത വരുത്തിയതിന് ശേഷമാണ് പ്രവര്‍ത്തനാനുമതി ലഭിക്കുക. തുടര്‍ന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റേയും വാര്‍ത്താവിനിമയ മന്ത്രിയായ അശ്വനി വൈഷ്ണവിന്റേയും അനുമതി ലഭിക്കണം.
മൊബൈലുകള്‍ ഉപയോഗിച്ചുള്ള വ്യക്തിഗത ആശയവിനിമയത്തിന് (ജി എം പി സി എസ് ലൈസന്‍സ്) ലൈസന്‍സിനാണ് അനുമതി ലഭിച്ചത്. ഇതിന്റെ കൂടെ വാണിജ്യസേവനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിന് സ്റ്റാര്‍ലിങ്കിന് സ്‌പെക്ട്രം അനുമതിയും വേണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2022 നവംബറിലാണ് സ്റ്റാര്‍ലിങ്ക് ആദ്യമായി ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി തേടുന്നത്. അതിനാവശ്യമായ സുരക്ഷാപരിശോധനകള്‍ ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും നടത്തിയിരുന്നു. ഏറ്റവും നൂതനമായ ഡയറക്ട് ടു മൊബൈല്‍ (D2M) സേവനം സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവില്‍ വണ്‍വെബ് ഇന്ത്യ, ജിയോ എന്നിവർ മാത്രമാണ് ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. 25 എംബിപിഎസ് മുതല്‍ 220 എംബിപിഎസ് വരെയാണ് സ്റ്റാര്‍ലിങ്കിന്‍റെ ഡൗണ്‍ലോഡ് വേഗത, സെക്കന്റില്‍ 5 എംബി മുതല്‍ 20 എംബി വരെ അപ് ലോഡ് ചെയ്യാനും പറ്റും.