കാലിഫോർണിയ: ഏറെ നാളത്തെ പരീക്ഷണങ്ങൾക്കൊടുവില്‍ ആദ്യമായി മനുഷ്യ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് ഇലോൺ മസ്കിന്‍റെ ന്യൂറാലിങ്ക്. ഒരു രോഗിയിൽ ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും മസ്ക് അറിയിച്ചു. ആദ്യ ഫലങ്ങളെല്ലാം പ്രതീക്ഷ നല്‍കുന്നതാണെന്നും മസ്ക് എക്സിൽ കുറിച്ചു.
മനുഷ്യ മസ്തിഷ്കത്തിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് 2016-ലാണ് ന്യൂറാ ടെക്നോളജി കമ്പനിയായ ന്യൂറാ ലിങ്ക് സ്ഥാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കമ്പനിക്ക് ബ്രെയിൻ ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചത്. തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് പരീക്ഷണത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവരെ കമ്പനി ക്ഷണിച്ചിരുന്നു. ഇതിന്‍റെ റജിസ്ട്രേഷൻ നടപടികള്‍ കമ്പനി വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തു. ചിപ്പ് സ്ഥാപിക്കുന്നതിനായി എത്ര പേരെ എൻറോൾ ചെയ്യുമെന്ന വിവരങ്ങള്‍ ഗവേഷകർ വെളിപ്പെടുത്തിയിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുരങ്ങൻമാരിലായിരുന്നു ബ്രെയിൻ ചിപ്പ് പരീക്ഷണം നടത്തി തുടങ്ങിയത്. അന്ന് ഇതിനെതിരെ യുഎസ് ആസ്ഥാനമായുള്ള മൃഗാവകാശ സംഘടന രംഗത്തെത്തി. പരീക്ഷണത്തിന്റെ ഭാഗമായി കുരങ്ങുകളെ പീഡിപ്പിക്കുന്നുവെന്ന് സംഘടന ആരോപിച്ചു. തലയോട്ടിയിൽ സ്റ്റീൽ പോസ്റ്റുകള്‍ കുത്തിവെച്ചാല്‍ ഫേഷ്യൽ ട്രോമ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അവർ ആരോപിച്ചിരുന്നു.
നേരത്തെ ന്യൂറാലിങ്കിന്‍റെ ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച കുരങ്ങൻ വെർച്വൽ കീബോർഡ് ഉപയോഗിച്ച് ടെലിപതിക് ടൈപ്പിങ് നടത്തുന്ന വീഡിയോ മസ്ക് പുറത്തു വിട്ടിരുന്നു. ബ്രെയിൻ ചിപ്പ് ഇംപ്ലാന്റിനായുള്ള ക്ലിനിക്കൽ ട്രയലിൽ കഴുത്തിലെ ക്ഷതം അല്ലെങ്കിൽ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് മൂലം തളർവാതം ബാധിച്ച രോഗികളും ഉൾപ്പെടാം. ഭാവിയിൽ ഈ ചിപ്പ് മരവിരോഗം, പാർക്കിൻസൺസ് എന്നിവ ബാധിച്ച രോഗികൾക്ക് ഉപകാരപ്പെട്ടേക്കാം.