തിരുവനന്തപുരം: യാത്രാ കൺസഷൻ നിയന്ത്രിക്കാനുള്ള കെ എസ് ആര്‍ ടി സി മാനേജ്മെൻ്റ് തീരുമാനത്തിനെതിരെ വിമര്‍ശനമുന്നയിച്ച് വിദ്യാര്‍ത്ഥി സംഘടനകളായ കെ എസ് യുവും എസ് എഫ് ഐയും. കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്, അല്ലാതെ സർക്കാരിന്റെ ഔദാര്യമല്ല. ഒരണ സമരത്തിലൂടെ കൺസഷൻ നേടിയെടുത്തത് കെ എസ് യു ആണെങ്കിൽ അത് നിലനിർത്താൻ ഏത് തലം വരെയും പോകുമെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ വിദ്യാർത്ഥി യാത്രാ കൺസഷൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന സമീപനമാണ് കെ എസ് ആര്‍ ടി സി മാനേജ്മെൻ്റ് സ്വീകരിക്കുന്നതെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി.
'കൺസഷൻ നൽകുന്നതിന് വേണ്ടി മാനേജ്മെൻ്റ് സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പുതിയ ഉത്തരവ് മൂലം കൺസഷൻ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സർക്കാർ - എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെയും ഉത്തരവ് ബാധിക്കും. വിദ്യാർത്ഥി യാത്രാ കൺസഷൻ്റെ പ്രായപരിധി 25 ആയി നിജപ്പെടുത്തിയ നടപടിയും അംഗീകരിക്കാനാവില്ലെന്നും എസ് എഫ് ഐ കൂട്ടിച്ചേര്‍ത്തു. വിദ്യാർത്ഥി യാത്രാ കൺസഷനുമായി ബന്ധപ്പെട്ട കെ എസ് ആര്‍ ടി സിയുടെ പുതിയ തീരുമാനം ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം വലിയ വിദ്യാർത്ഥി പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന്' എസ് എഫ് ഐ അറിയിച്ചു.
25 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുടെ കോളേജില്‍ പഠിക്കുന്ന മക്കള്‍ക്കും ഇനി മുതല്‍ യാത്രാ ഇളവ് നല്‍കാതിരിക്കാനുള്ള കെഎസ്ആര്‍ടിസി നീക്കം വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയത്.