ജെഡിയു ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനേയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറാണ് നടപടി സ്വീകരിച്ചത്. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവര്‍ക്കും പാര്‍ട്ടി നേതൃത്വവുമായി കടുത്ത ഭിന്നിപ്പുണ്ടായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ സന്തോഷമെന്നും, അടുത്ത ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് എല്ലാ വിജയാശംസകളും നേരുന്നുവെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.
നിതീഷ് കുമാറിനെതിരെ മോശം പരാമര്‍ശം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും, പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിച്ചതെന്നും, ഇവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ജെഡിയു പറയുന്നു. പ്രശാന്ത് കിഷോര്‍ കൊറോണയേക്കാള്‍ മാരകമായ വൈറസാണെന്നും, അദ്ദേഹം വിട്ടുപോയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മുതിര്‍ന്ന ജെഡിയു നേതാവായ അജയ് അലോകിന്റെ പ്രതികരണം.
പൗരത്വ നിയമവുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് കിഷോറും മറ്റു പാർട്ടി നേതൃത്വവും തമ്മില്‍ അകല്‍ച്ച തുടങ്ങിയത്. നിതീഷ് കുമാറും, ജെഡിയു-വും കേന്ദ്ര സര്‍ക്കാറിന് അനുകൂല സമീപനം സ്വീകരിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പുറത്തുപോകാമെന്നായിരുന്നു നിതീഷ് കുമാര്‍ പരസ്യമായി കിഷോറിന് നൽകിയ മറുപടി. എന്നാൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ പിന്തുണച്ച് പ്രശാന്ത് കിഷോര്‍ തുടരെത്തുടരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയേയും മമത ബാനര്‍ജിയേയുമെല്ലാം പുകഴ്ത്തി പല തവണ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റിട്ടു. ഇത് പാർട്ടിയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയും പുറത്താക്കലിലേക്ക് വഴിവെക്കുകയുമായിരുന്നു.