തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ അനുനയിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ നീക്കം. ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് വിമാന കമ്പനി ഇ പി ജയരാജനോട് ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് കമ്പനി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് ഇ പി ജയരാജന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ജൂണ്‍ 13-നായിരുന്നു സംഭവം. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വാര്‍ത്ത പുറത്ത് വന്ന വേളയില്‍ നോട്ടീസ് കിട്ടിയില്ലെന്ന് വാദിച്ച ജയരാജന്‍ പിന്നീട് യാത്രാവിലക്ക് ശരി വച്ച് ഇന്‍ഡിഗോക്കെതിരെ പ്രകോപിതനാവുകയും ചെയ്തു. നടന്ന് പോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നായിരുന്നു ഇ പി ജയരാജന്‍ അന്ന് പ്രതികരിച്ചത്.