തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ നീക്കം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങളെ വേട്ടയാടാന്‍ സര്‍ക്കാര്‍ തലത്തില്‍ കൃത്യമായ ആസൂത്രണം നടന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരായ പരാതി പരസ്പര വിരുദ്ധമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ചാനലിനെതിരെ ദുര്‍ബലമായ വാദങ്ങളാണ് സര്‍ക്കാരും മുഖ്യമന്ത്രിയും നിരത്തുന്നതെന്നും വ്യാജ വാര്‍ത്ത ചമയ്ക്കുന്ന പാരമ്പര്യം സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിനുപിന്നാലെ മീഡിയാ റൂമില്‍വെച്ചായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരാതി കൊടുത്ത അന്‍വര്‍ എംഎല്‍എ ഫെബ്രുവരി 25-ന് പണി വരുന്നുണ്ട് അവറാച്ചാ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതേമാസം അവസാനം എംഎല്‍എ നിയമസഭയില്‍ കൊടുത്ത ചോദ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു. മാര്‍ച്ച് രണ്ടിന് കൂത്തുപറമ്പ് സ്വദേശി ഇമെയില്‍ വഴി കണ്ണൂരില്‍ പരാതി നല്‍കി. മാര്‍ച്ച് മൂന്നിന് നിയമസഭയില്‍ ചോദ്യംവന്നു. അന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. അന്നുതന്നെയാണ് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയതും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ഓഫീസില്‍ കയറി അതിക്രമം കാണിച്ചതും. നാലിന് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്തുന്നതിനുമുന്‍പ് വന്‍ പൊലീസ് സംഘം ഏഷ്യാനെറ്റ് ഓഫീസില്‍ റെയ്ഡ് നടത്തുന്നു. ഇത് ആസൂത്രിതമാണ്'- വി ഡി സതീശന്‍ പറഞ്ഞു.
വീഡിയോ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് അവര്‍ക്ക് പിഴവുവന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയാണ് വേണ്ടതെന്നും സ്വര്‍ണ്ണക്കടത്ത്, ഫണ്ട് തട്ടിപ്പ്, ആകാശ് തില്ലങ്കേരി വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രതികാരമായി റിപ്പോര്‍ട്ടറെ വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിട്ടുന്ന അവസരം വേട്ടയാടാന്‍ ഉപയോഗിക്കുകയാണ്. ഇതുതന്നെയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.