തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിന്‍ ലാദന്റെ പേര് പറഞ്ഞത് വംശീയതയല്ലെന്നും ലാദന്‍ തീവ്രവാദിയായിരുന്നെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തില്‍ എം വി ജയരാജന്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമില്ലെന്നും വംശീയതയെയും വര്‍ഗീയതയെയും രണ്ടായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പേരിന്റെ അടിസ്ഥാനത്തില്‍ ആരെയും അപമാനിക്കുന്നത് സിപിഎമ്മിന്റെ നയമല്ലെന്ന് സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'വംശീയ അധിക്ഷേപം സംബന്ധിച്ച് എംവി ജയരാജനോട് ചോദിച്ചിരുന്നു. അധിക്ഷേപമല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പേരിനകത്തുളള ബിന്‍ വെച്ച് പറഞ്ഞുപോയതാണ്. അതില്‍ ഖേദപ്രകടനത്തിന്റെ കാര്യമൊന്നുമില്ല. പ്രത്യേക മതത്തെ കണ്ടല്ല വിമര്‍ശനം. ഒരാളെ പേരുകൊണ്ടോ നിറംകൊണ്ടോ വേര്‍തിരിച്ച് കാണിക്കുന്നത് പാര്‍ട്ടിയുടെ നയമല്ല'- എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂരില്‍ ഏഷ്യാനെറ്റിനെതിരെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടർ നൗഫല്‍ ബിന്‍ യൂസഫിനെതിരെ എം വി ജയരാജന്‍ വിദ്വേഷ പരാമർശം നടത്തിയത്. 'ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുളളു. നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ? യൂസഫിന്റെ മകനാണ് നൗഫല്‍ എന്നതാണ് ബിന്‍ കൂടെ ചേര്‍ക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിനുപോലും ഉള്‍ക്കൊളളാനാകുമോ ഈ നടപടി. നേരൊടെ നിര്‍ഭയമായിട്ടല്ല, നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദനല്ല, യൂസഫ് മാധ്യപ്രവര്‍ത്തനം നടത്തിയത്'- എന്നായിരുന്നു എംവി ജയരാജന്‍ പറഞ്ഞത്.
എം വി ജയരാജന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഇത് മാധ്യമപ്രവര്‍ത്തകനായ ഒരു വ്യക്തിക്കുനേരെയുളള വിമര്‍ശനമല്ലെന്നും പച്ചയായ ഇസ്ലാമോഫോബിയയും വംശവെറിയുമാണെന്നുമാണ് വി ടി ബല്‍റാം പറഞ്ഞത്.