ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നാഗാലാന്‍ഡില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാതെ ബിജെപി - എന്‍ഡിപിപി സഖ്യത്തിന് പിന്തുണ നല്‍കുകയാണെന്ന് ശരദ് പവാറിന്‍റെ എന്‍ സി പി ഔദ്യോഗികമായി അറിയിച്ചു. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നുവെന്നും അതാണ് സംസ്ഥാനത്തിന്റെ താത്പര്യമെന്നും എന്‍സിപി വിശദീകരിച്ചു. എന്‍സിപി അടക്കം എല്ലാ പാര്‍ട്ടികളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ നാഗാലാന്‍ഡില്‍ ഇത്തവണയും പ്രതിപക്ഷമില്ല.
ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നാവശ്യം രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നതിനിടയിലാണ് എന്‍ സി പിയുടെ പുതിയ നീക്കം. ഇത് ആദ്യമായിട്ടല്ല എന്‍ സി പി ബിജെപിയെ പിന്തുണയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ 2014- ല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായിരുന്നു. 2019 തിരഞ്ഞെടുപ്പിന് പിന്നാലെ അജിത്ത് പവാറിന്‌റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം ബിജെപിയെ പിന്തുണച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഗാലന്‍ഡ് നിയമസഭയിൽ എന്‍സിപിക്ക് ഏഴ് സീറ്റാണുള്ളത്. എന്‍ഡിപിപിക്ക് 25, ബിജെപി 12 എന്നിങ്ങനെയാണ് കക്ഷിനില. എന്‍ഡിപിപിക്കും ബിജെപിക്കും പുറമേ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയാണ് എന്‍സിപി. പ്രതിപക്ഷ നേതൃസ്ഥാനം എന്‍സിപിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമാകാനാണ് താത്പര്യമെന്ന് എന്‍സിപി എംഎല്‍എമാര്‍ കേന്ദ്രനേൃത്വത്തെ അറിയിക്കുകയായിരുന്നു. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിക്കുകയായിരുന്നു.