കണ്ണൂര്‍: വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ കുടുംബം റിസോര്‍ട്ടിലെ ഓഹരി ഒഴിവാക്കുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈ മാറാനാണ് തീരുമാനം. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. ഇന്ദിരയാണ് വൈദേകം റിസോര്‍ട്ടിന്‍റെ ചെയര്‍പേഴ്സന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, റിസോര്‍ട്ടുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങള്‍, രേഖകള്‍, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ തനിക്ക് റിസോര്‍ട്ടുമായി ബന്ധമില്ലന്ന നിലപാടാണ് ഇ പി ജയരാജന്‍റെത്. ആദായ നികുതി വകുപ്പിന്റെ പരിശോധന മാധ്യമ സൃഷ്ടിയാണ്. ഇന്‍കം ഉണ്ടങ്കിലല്ലേ ഇന്‍കം ടാക്സ് പരിശോധിക്കേണ്ടതുള്ളുവെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. റിസോർട്ടിൽ നടന്നത് ടി.ഡി.എസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയാണ്. ഇതിനുപിന്നിലാരാണെന്ന് തനിക്ക് അറിയാം. ഇപ്പോള്‍ ആരുടെയും പേരുകള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.