ചെന്നൈ: സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കെതിരെ പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവര്‍ണര്‍മാര്‍ക്ക് വായ മാത്രമേ ഉള്ളൂവെന്നും ചെവിയില്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തെ ഗവര്‍ണര്‍മാരുടെ ഇടപെടലിനെക്കുറിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അടുത്തിടെ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ഫെബ്രുവരിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടം തടയുന്നതിനുള്ള ബില്ല് മാസങ്ങൾക്കുശേഷം ഗവർണർ ആർ.എൻ. രവി സർക്കാറിന് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അയച്ച ബില്ലാണ് കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ തിരിച്ചയച്ചത്. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളുടെ ഏത് തരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. എന്നാല്‍ ഈ ബില്ല് തിരിച്ചയച്ചതോടെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എം കെ സ്റ്റാലിന്‍റെ പരിഹാസം.
ഇതാദ്യമായിട്ടല്ല എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ രംഗത്തെത്തുന്നത്. തങ്ങള്‍ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സമാന്തര ഭരണം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ നോക്കുകുത്തിയാക്കാനും അപഹസിക്കാനും അതുവഴി ഭരണഘടനയെ അപമാനിക്കാനുമാണ് ഇപ്പോള്‍ നിയമിക്കപ്പെട്ട പല ഗവര്‍ണര്‍മാരും ശ്രമിക്കുന്നത്. ഈ രീതിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളും ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.