കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ വിശദീകരണവുമായി വിജേഷ് പിളള. തന്റെ ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയുളള വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് സ്വപ്‌നാ സുരേഷിനെ കണ്ടതെന്നും കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും വിജേഷ് പിളള പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി നിന്ന് താന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നാണ് സ്വപ്‌നാ സുരേഷ് ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ അവര്‍ തെളിവ് പുറത്തുവിടട്ടേയെന്നും സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ടെന്നും വിജേഷ് പിളള വ്യക്തമാക്കി.
'വെബ് സീരീസിന്റെ കാര്യം ചര്‍ച്ച ചെയ്യാനാണ് ബംഗളുരുവില്‍ പോയത്. സ്വപ്‌ന ഞങ്ങളുടെ ഹോട്ടലിലേക്ക് വന്നു. ഇപ്പോള്‍ അവര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം വ്യാജമാണ്. ഒരു പാര്‍ട്ടിയുമായും എനിക്ക് യാതൊരു ബന്ധവുമില്ല. അവര്‍ പറയുന്ന ആരെയും എനിക്ക് പരിചയമില്ല. സ്വപ്‌ന പുറത്തുവിട്ടത് വെബ് സീരീസിനായി ചര്‍ച്ച നടത്തിയ സമയത്തെ ചിത്രമാണ്'- വിജേഷ് പിളള പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരമാണ് സ്വര്‍ണ്ണക്കടത്തുകേസില്‍ ഒത്തുതീര്‍പ്പിനായി വിജേഷ് പിളള എന്നയാള്‍ സിപിഎം നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്‌നാ സുരേഷ് ഫേസ്ബുക്ക് ലൈവിലെത്തിയത്. കേസില്‍നിന്ന് പിന്മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും വിജേഷ് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് താന്‍ വരുന്നതെന്നും 30 കോടി രൂപ നല്‍കാം. അതുമായി കേരളം വിടണം, രാജ്യം വിടുകയാണെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ടും വിസയും നല്‍കാം എന്നുമാണ് വിജേഷ് പിളള പറഞ്ഞതെന്നാണ് സ്വപ്‌നയുടെ ആരോപണം.