തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്‍ തനിക്കെതിരെ സംസ്ഥാന കമ്മറ്റിയില്‍ ആരോപണം ഉന്നയിച്ചെന്ന് തുറന്നുപറഞ്ഞ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അഴിമതി ആരോപണമല്ല പി ജയരാജന്‍ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നാണ് ചോദിച്ചത്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുന്നത് ശരിയാണോയെന്നും പി ജയരാജന്‍ ചോദിച്ചുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന കമ്മറ്റിയില്‍ ഇ പി ജയരാജനെതിരെ പി ജയരാജന്‍ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇ പി ജയരാജന്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ റിസോര്‍ട്ടിലെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുകയാണ് ഇപി ജയരാജന്‍റെ കുടുംബം. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി.