കോഴിക്കോട്: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി റിട്ട. ജഡ്ജ് ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഇത്തരം പ്രശ്‌നങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലെന്നും അവര്‍ ജനങ്ങളെ പ്രതിരോധിക്കാനുളള യാത്രയിലാണെന്നും കെമാല്‍ പാഷ പറഞ്ഞു. തിരുവനന്തപുരത്ത് സുഖവാസം നയിക്കുന്ന മന്ത്രിമാരെ ഇതൊന്നും ബാധിക്കുന്നില്ലെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു കെമാല്‍ പാഷയുടെ പ്രതികരണം.
'മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊക്കെ വേറെ പണിയുണ്ട്. അവര്‍ക്ക് പാര്‍ട്ടി വളര്‍ത്തണം. അവര്‍ ജനങ്ങളെ പ്രതിരോധിക്കാനുളള യാത്രയിലാണ്. ഇവിടെ ആര് മരിച്ചാലും അവര്‍ക്ക് പ്രശ്‌നമില്ലല്ലോ? അവര്‍ തിരുവനന്തപുരത്ത് മന്ത്രിമന്ദിരങ്ങളില്‍ സുഖമായി കഴിയുകയാണ്. കൊച്ചിയിലെ പാവപ്പെട്ട ജനങ്ങളാണ് പുഴുക്കളെപ്പോലെ ഇത് ശ്വസിച്ച് മരിക്കാന്‍ പോകുന്നത്. മന്ത്രി മാലിന്യസംസ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ പോയി വന്നതാണ്. എന്നിട്ടാണ് ഈ തീ വെച്ചത്. അവിടെ ഇനി എത്രപേര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാകും? കാന്‍സറുണ്ടാകും. അതൊന്നും ശ്രദ്ധിക്കാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല'- കെമാല്‍ പാഷ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബ്രഹ്‌മപുരത്ത് തീയിട്ടത് വലിയ ക്രിമിനല്‍ കുറ്റമാണെന്നും ശ്വാസംമുട്ടുപോലുളള വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് കൊച്ചിയിലെ ജനങ്ങളെ കാത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പുക ശമിക്കാത്ത പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വളരെയേറെ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.