കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ആര്‍എംപി എംഎല്‍എ കെ കെ രമ. ടിപി കൊല്ലപ്പെട്ട് രണ്ടാം ദിവസം അദ്ദേഹത്തെ കുലംകുത്തിയെന്ന് വിളിക്കണമെങ്കില്‍ അതിന് ചെറിയ മനസ് പോരെന്നും കൊലപാതകത്തില്‍ പിണറായി വിജയന് പങ്കുണ്ടെന്ന സംശയത്തിന് ബലം നല്‍കാന്‍ അതുമതിയെന്നും കെ കെ രമ പറഞ്ഞു. എളമരം കരീമിനും പി ജയരാജനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കൊലപാതകം ആസൂത്രണം ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ടിപിക്ക് നീതി ലഭിക്കുകയുളളു എന്നും അവർ പറഞ്ഞു. ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രമയുടെ പ്രതികരണം.
'ടിപിയുടെ മരണത്തിനുശേഷം ജയിലില്‍ പോയി പ്രതികളോട് ആരാണ് നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട്. വല്ലാത്തൊരു നീറ്റലാണ് മനസില്‍. ചിലപ്പോഴൊത്തെ പിടിവിട്ട് പോകാറുണ്ട്. ടിപിയുടെ കൊലപാതകത്തില്‍ പിണറായി വിജയനും പങ്കുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഒരാളെ കൊല്ലാന്‍ രണ്ട് ജില്ലാ കമ്മിറ്റികള്‍ കൈകോര്‍ക്കില്ല. മരിച്ച ഒരാളെപ്പറ്റി മോശം പറയാന്‍ ഒരാളും തയാറാകില്ല. അല്ലെങ്കില്‍ അത്രയും നികൃഷ്ട മനസിന് ഉടമയായിരിക്കണം. എത്രമാത്രം വിദ്വേഷവും പകയും ഉണ്ടായിരുന്നിരിക്കണം. കുലംകുത്തിയെന്ന വാക്കുമാത്രം മതി അയാള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കാന്‍'- കെ കെ രമ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടിപിയുടെ കൊലപാതകത്തിനുശേഷം മകന്റെ മനസ് നിറയെ പ്രതികാരമായിരുന്നെന്നും ആ ചിന്തയില്‍നിന്ന് അവനെ തിരികെ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചെന്നും കെ കെ രമ പറഞ്ഞു. 'മകന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴായിരുന്നു ടിപിയുടെ കൊലപാതകം. അവന്റെ മനസുനിറയെ പ്രതികാരമായിരുന്നു. എന്റെ ഏറ്റവും വലിയ ആശങ്കയും അതായിരുന്നു. ആ ചിന്തയില്‍നിന്ന് അവനെ തിരികെ കൊണ്ടുവരാന്‍ എനിക്കായി. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന വേദന അവനുണ്ട്'- അവര്‍ കൂട്ടിച്ചേര്‍ത്തു.