ഡല്‍ഹി: മധ്യപ്രദേശിലെ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരമായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മധ്യപ്രദേശിലെ അമര്‍കണ്ഡയിലുളള ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്നുളള നാല് വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടത്തിയ ക്രൂരമായ ആക്രമണം അസ്വീകാര്യവും ലജ്ജാകരവുമാണ്. ഞാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ വേഗത്തില്‍ സുഖംപ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നു. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ വേഗത്തില്‍ ന്യായമായ അന്വേഷണം നടക്കണം'- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. വാട്ടര്‍ ടാങ്കിനുമുകളില്‍ കയറി ഫോട്ടോ എടുത്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. നഷീല്‍, അഭിഷേക്, അദ്‌നാന്‍, ആദില്‍ റാഷിഫ് എന്നിവര്‍ക്കാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ മർദ്ദനത്തില്‍ പരിക്കേറ്റത്. കേരളാവാല, സൗത്ത് ഇന്ത്യന്‍ എന്നെല്ലാം പറഞ്ഞാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മലയാളി വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്ന സ്വഭാവം സെക്യൂരിറ്റി ജീവനക്കാര്‍ക്കുണ്ടെന്നും സംഭവത്തില്‍ ക്യാംപസ് അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.