ചെന്നൈ: വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്ന് രജനികാന്തിന്‍റെ മകളും സംവിധായികയുമായ ഐശ്വര്യാ രജനീകാന്ത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായിരിക്കുന്നതെന്നും വീട്ടില്‍ ജോലിക്ക് വരുന്ന മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്. 2019 -ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കർ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാർക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10-ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായത് മനസ്സിലായത്. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു. നടന്‍ ധനുഷുമായി പിരിഞ്ഞതിനുശേഷം ചെന്നൈയിലെ തേനാംപേട്ടിലാണ് ഐശ്വര്യ താമസിക്കുന്നത്.