കണ്ണൂര്‍: എം പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി വിധി അന്തിമമല്ല. തങ്ങൾക്ക് ആരെയും കൈകാര്യം ചെയ്യാൻ അധികാരമുണ്ട് എന്ന ബോധപൂർവമായ ഇടപെടലാണ് കേന്ദ്രം നടത്തിയിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഎം മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശിയനയങ്ങളെ അണിനിരത്തി മുന്നോട്ട് പോകേണ്ട കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ഒഴിവാക്കുകയും പ്രതിപക്ഷ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കേള്‍ക്കേണ്ടയെന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സർക്കാർ.ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബിജെപി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.