കൊല്‍ക്കത്ത: ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം വരുത്തി മമത ബാനര്‍ജി രംഗത്തെത്തിയത്.
'എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നിന്ന് തെരഞ്ഞടുപ്പിനെ നേരിടണം. അധികാരത്തില്‍ നിന്നും ബിജെപിയെ താഴെയിറക്കണം. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുകയാണെന്നും' മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് മമത ബാനര്‍ജി ഇക്കാര്യം ആവശ്യപ്പെട്ടത്.
രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേരാന്‍ തൃണമുല്‍ എം പി മാര്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തിയിരുന്നു. കൂടാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ മീറ്റിംഗിലും തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നു. മമതാ ബാനര്‍ജി മൃദു ബി ജെ പി സമീപനം സ്വീകരിക്കുന്നു എന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന ഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസും കണ്ണിചേരുന്നത് പ്രതിപക്ഷ ഐക്യത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.