ഡല്‍ഹി: മീഡിയവണ്‍ സംപ്രേക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശ സുരക്ഷ പറഞ്ഞ് കാരണം വെളിപെടുത്താത്തത് അംഗീകരിക്കാനാവില്ല എന്നും സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടന വിരുദ്ധം എന്ന് പറയാനാകില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതോടൊപ്പം, ചാനലിന്റെ ഷെയർ ഹോൾഡേഴ്സിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന വാദം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി മീഡിയവണിന്‍റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതിനായി 'ദേശീയ സുരക്ഷാ' വാദം ഉന്നയിക്കപ്പെടുന്നത് നിയമവാഴ്ച്ചയുമായി പൊരുത്തപ്പെടുന്നതല്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കേണ്ടതാണ് ദേശീയ സുരക്ഷ വാദം. മറ്റു മാർഗങ്ങളുണ്ടെങ്കിൽ സീൽഡ് കവർ നടപടിക്രമം ഉപയോഗിക്കുന്നത് ശരിയല്ല. വസ്തുതകള്‍ പൌരന്മാരെ അറിയിക്കാനുള്ള കടമ മാധ്യമങ്ങള്‍ക്കുണ്ട്. കരുത്തുറ്റ ജനാധിപത്യത്തിന് മാധ്യമ സ്ഥാപന ങ്ങള്‍ അനിവാര്യമാണ് - സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്താനുമതി കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെയാണ് മീഡിയ വണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച നടപടി കഴിഞ്ഞ വര്ഷം മാര്‍ച്ച് 15 നാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.