കോവിഡ് പരിശോധനയ്‍ക്കായി ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണനിലവാരമില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ രൂക്ഷ പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യം ഒരു മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ അതിനിടയിലും ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹം ആവശ്യപ്പെട്ടു.'അത്തരം മനോഭാവങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. രാജ്യം ഒരിക്കലും അവർക്ക് മാപ്പ് നൽകില്ല'- രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.
ചൈനീസ് കമ്പനി 245 രൂപയ്‍ക്ക് നല്‍കുന്ന കിറ്റുകള്‍ ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് ഐ.സി.എം.ആര്‍ വാങ്ങിയത് 600 രൂപയ്‍ക്കാണ്. രണ്ടുകൈ മറിഞ്ഞതിന് അധികം നല്‍കേണ്ടിവന്നത് 355 രൂപ. 35 കോടി രൂപയ്‍ക്ക് അഞ്ചര ലക്ഷം കിറ്റുകളാണ് ഐ.സി.എം.ആര്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍, ഗുണനിലവാരവും ഒട്ടുമില്ലെന്ന പരാതി ഉയരുകയും പല സംസ്ഥാനങ്ങളും പരോശോധന നിര്‍ത്തിവയ്ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ചൈനീസ് കമ്പനിയായ വോണ്ട്ഫോയില്‍ നിന്ന് മാട്രിക്സ് എന്ന കമ്പനിയാണ് റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ 245 രൂപയ്‍ക്ക് ഇറക്കുമതി ചെയ്തത്. മാട്രിക്സിന്റെ ഇന്ത്യയിലെ വിതരണക്കാരായ റിയല്‍ മെറ്റാബോളിക്സില്‍ നിന്നാണ് അത് 355 രൂപ അധികം നല്‍കി ഐ.സി.എം.ആര്‍ വാങ്ങിയത്.
'ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ അതിഭീകരമായ കഷ്ടപ്പാടുകള്‍ക്കിടയിലൂടെ കടന്നു പോകുമ്പോഴും ലാഭം മാത്രം മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്നവര്‍ നമ്മുടെ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം അപ്പുറത്താണെന്ന്' മറ്റൊരു ട്വീറ്റിലൂടെ രാഹുല്‍ഗാന്ധി പ്രതികരിച്ചു. ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. അഴിമതിക്കാരെ നീതിപീഠത്തിനു മുന്നിലേക്ക് എത്രയുംപെട്ടന്ന് കൊണ്ടുവരാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.