മുംബൈ: അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാവില്ലെന്ന് എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍. ഒരുപാട് പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണെന്നും ഭിന്നാഭിപ്രായങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നും ശരത് പവാര്‍ പറഞ്ഞു. താന്‍ അദാനിയെ വാഴ്ത്തുകയായിരുന്നില്ലെന്നും പ്രതിപക്ഷ ഐക്യം തകര്‍ന്നുവെന്ന് പറയുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും ശരത് പവാര്‍ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തളളുകയും അദാനിയെ പിന്തുണയ്ക്കുകയും ചെയ്തത്. സംഭവം വിവാദമായതോടെയാണ് ശരത് പവാറിന്റെ വിശദീകരണം.
'പല പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. സവര്‍ക്കര്‍ വിഷയത്തിലും അത് പ്രകടമായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഞാനത് പറഞ്ഞിരുന്നു. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. ഞാന്‍ എന്റെ കാഴ്ച്ചപ്പാട് പറഞ്ഞു എന്നേയുളളു. അതിനെ പ്രതിപക്ഷ ഐക്യം തകര്‍ന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ആരാണെന്ന് എനിക്കറിയില്ല. അദാനി വിഷയത്തിലെ ഭിന്നാഭിപ്രായം പ്രതിപക്ഷ ഐക്യത്തിന് ഭീഷണിയാവില്ല. ഞാന്‍ അദാനിയെ വാഴ്ത്തുകയായിരുന്നില്ല. വാസ്തവം പറയുകയായിരുന്നു'- ശരത് പവാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓഹരി തട്ടിപ്പ് ആരോപണത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് ശരത് പവാർ നേരത്തെ പറഞ്ഞത്. പ്രത്യേകം ലക്ഷ്യത്തോടെയാണ് ഹിൻഡൻബെർഗിന്റെ റിപ്പോർട്ട് എന്നും ഇതിനു മുമ്പും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. 'ഇതാദ്യമായല്ല ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാൽ ഈ വിഷയത്തിൽ അനാവശ്യ പ്രാധാന്യമാണ് നൽകുന്നത്. പ്രസ്താവനയിറക്കിയവരെക്കുറിച്ച് കേട്ടിട്ടു പോലുമില്ല. അവർ ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ബഹളം ഉണ്ടായി. അതു നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.