തിരുവനന്തപുരം: രണ്ടുദിവസത്തിനകം വക്കീല്‍നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വടകര എംഎല്‍എ കെ കെ രമ. തനിക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും കെ കെ രമ പറഞ്ഞു. നിയമനടപടികളുമായി ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി. കൈയ്ക്ക് പൊട്ടലില്ലെന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിനും സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കുമാണ് കെ കെ രമ വക്കീല്‍നോട്ടീസയച്ചത്.
'നോട്ടീസ് ലഭിച്ച് 15 ദിവസങ്ങള്‍ക്കുളളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പുപറയുകയും ചെയ്തില്ലെങ്കില്‍ ഒരുകോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യും. ഇവിടെ എന്ത് സ്ത്രീപക്ഷമാണ്? ഒരു എംഎല്‍എയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും? ഒരു പോസ്റ്ററൊട്ടിച്ചാല്‍ കലാപാഹ്വാനത്തിന് കേസെടുക്കും. നീതി ഭരണപക്ഷത്തുളളവര്‍ക്കുമാത്രം എന്നതാണ് ഇവിടുത്തെ സ്ഥിതി' - കെ കെ രമ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്പീക്കറുടെ ഓഫീസിനുമുന്നില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. എന്നാല്‍ രമയുടെ കൈയ്ക്ക് പരിക്കില്ലെന്നും പ്ലാസ്റ്ററിട്ടത് നാടകമാണെന്നും ഇടതുപക്ഷ അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. രമയുടെ കൈയ്ക്ക് പൊട്ടലൊന്നുമില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സച്ചിന്‍ദേവ് എംഎല്‍എ ഫേസ്ബുക്കില്‍ രമയെ പരിഹസിച്ച് പോസ്റ്റിട്ടു. ദേശാഭിമാനിയിലും സമാന വാര്‍ത്തയുണ്ടായി. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ രമ തീരുമാനിച്ചത്.