വന്ദേ ഭാരത് വന്നുവെങ്കിലും ഒരു വിഷുക്കൈനീട്ടത്തിനപ്പുറം അതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ആസാദ് മലയാറ്റില്‍. വന്ദേ ഭാരത് ട്രെയിന്‍ ഓടാനുള്ള നവീകൃത പാളമോ നവീന സിഗ്നലുകളോ ഇല്ലാത്ത ഒരു സംസ്ഥാനത്ത് പഴയ പാളത്തിൽ പഴയ വേഗത്തിൽ ഓടുന്ന ഒരു പ്രദർശനവസ്തു മാത്രമായി അത് ഒടുങ്ങുമെന്ന് അദ്ദേഹം പറയുന്നു. സിൽവർലൈനിനു മുടക്കേണ്ടിവരുന്ന സംഖ്യയുടെ നാലിലൊന്നുമതി നിലവിലുള്ള റെയിൽവേ മെച്ചപ്പെടുത്താനെന്നും അതിനുള്ള ഇച്ഛാശക്തിയാണ് ഭരണകൂടങ്ങള്‍ കാണിക്കേണ്ടത് എന്നും ആസാദ് വിമര്‍ശിക്കുന്നു.
ആസാദിന്‍റെ കുറിപ്പ്:
വന്ദേ ഭാരത് വന്നു. പക്ഷേ അതിന് ഓടാനുള്ള നവീകൃത പാളമോ നവീന സിഗ്നലുകളോ വന്നില്ല. പഴയ പാളങ്ങൾ കാലോചിതമായ പുതുക്കലുകൾക്ക് വിധേയമായില്ല. പാതയുടെ ഇരട്ടിപ്പുതന്നെ പൂർത്തിയായതേയുള്ളു. മൂന്നും നാലും പാളങ്ങൾകൂടി വന്നാലേ കേരളത്തിലെ റെയിൽവേ ആവശ്യം നിർവ്വഹിക്കപ്പെടുകയുള്ളു. വന്ദേഭാരത് പഴയ പാളത്തിൽ പഴയ വേഗത്തിൽ ഓടുന്ന ഒരു പ്രദർശനവസ്തു മാത്രമായി ഉൽഘാടനം ചെയ്യപ്പെടും. ഒരു വിഷുക്കൈനീട്ടത്തിൽ നിന്ന് കൂടുതൽ മോഹിക്കാമോ?!
പതിറ്റാണ്ടുകളായി തഴയപ്പെടുന്ന റെയിൽവേയാണ് കേരളത്തിലേത്. വലിയ വരുമാനം നൽകുന്നുണ്ടെങ്കിലും തിരുവനന്തപുരത്തോ പാലക്കാടോ ഒരു ഡിവിഷൻ അനുവദിക്കപ്പെട്ടില്ല. നല്ലതും പുതുതുമായ ബോഗികൾ ഒരിക്കലും കേരളത്തിനു കിട്ടില്ല. വടക്കുള്ളവർ ഉപയോഗിച്ചു മടുക്കുന്നത് നമുക്ക് കിട്ടും. ആവശ്യത്തിന് ലോക്കൽ (ഓർഡിനറി) ട്രെയിനുകളില്ല. ചരക്കുകടത്ത് സൗകര്യമില്ല. റെയിൽപാളങ്ങളുടെ നവീകരണം നിരന്തരം ആവശ്യപ്പെടുന്നതാണെങ്കിലും കേന്ദ്രം കനിയുന്നില്ല. കൊടുംവളവുകൾ നിവർത്താനും മൂന്നും നാലും പാളങ്ങൾ പണിയാനും സിഗ്നൽ സംവിധാനം പുതുക്കാനും കേന്ദ്രസർക്കാറിന് ഉത്തരവാദിത്തമുണ്ട്. റെയിൽവേ വികസനം കേരളത്തിന്റെ അവകാശമാണ്. അതു നേടിയെടുക്കാൻ കേരളം ഒറ്റമനസ്സോടെ പൊരുതണം.
സിൽവർലൈൻ പരിഹാരമേയല്ല. അതിനു മുടക്കേണ്ടിവരുന്ന സംഖ്യയുടെ നാലിലൊന്നുവേണ്ട നിലവിലുള്ള റെയിൽവേ മെച്ചപ്പെടുത്താൻ. യാത്രയ്ക്കും ചരക്കുകടത്തിനും അതായിരിക്കും കൂടുതൽ പ്രയോജനപ്പെടുക. സ്വകാര്യ സംരംഭകരെ ചേർത്ത് ഒരു പീപീപി നിർമ്മാണവിപ്ലവം നടത്താനുള്ള മോഹം അതിന്റെ പാർശ്വമധുരങ്ങളോടുള്ള ആസക്തിയിൽ കുരുത്തതാണ്. ഒരു പൊതുമേഖലാ റെയിൽവേ നില നിൽക്കെ അതിനു കരുത്തു കൂട്ടുകയാണ് വേണ്ടത്.
ഇപ്പോൾ അനുവദിക്കപ്പെട്ട വന്ദേഭാരത് തെരഞ്ഞെടുപ്പ് മുൻകൂട്ടികണ്ടുള്ള നാടകമാണ്. വേഗപാളമില്ലാത്ത വേഗ ട്രെയിനാണ് വന്നത്. കിറ്റു കൊടുത്തും ടി വി കൊടുത്തും തീവണ്ടി കൊടുത്തും വോട്ടു വാങ്ങാമെന്നത് ഭരണക്കാരുടെ അനുഭവപാഠമാണ്. ജനങ്ങളുടെ പോക്കറ്റടിച്ചും വിഷുക്കൈനീട്ടം കൊടുത്തു സന്തോഷിപ്പിക്കാമെന്ന് അവർക്കറിയാം. കേരളത്തിലെ റെയിൽവേ നവീകരണം പൂർത്തീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കേണ്ടത്. പ്രധാനമന്ത്രി കേരളത്തിൽവരുമ്പോൾ ഒറ്റശബ്ദത്തിൽ കേരളം അത് ആവശ്യപ്പെടണം.