ലഖ്നൌ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച ഗുണ്ടാ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ അതീഖ് അഹമ്മദിന്‍റെ ശരീരത്തില്‍ നിന്നും 9 വെടിയുണ്ടകള്‍ കണ്ടെത്തി. അതീഖിന്റെ സഹോദരന്‍ അഷ്‌റഫിന്റെ ശരീരത്തില്‍നിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ചാണ് അതീഖിന്റെ തലയ്ക്കു വെടിയേറ്റത്. നിലത്തുവീണ ഇരുവരുടെയും നേരെ അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
അതേസമയം, അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നൽകിയെന്ന് യുപി എഡിജിപി അറിയിച്ചു. കാൺപൂരിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ദ്രുത കർമ്മ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്.
ആതീഖ് അഹമ്മദ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികള്‍ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിഖിനെയായിരുന്നു. പിന്നീട് അഷ്‌റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങി. ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു.