മുംബൈ: സാമൂഹിക മധ്യമമായ ട്വിറ്ററിലെ ബ്ലൂ ടിക്ക് നഷ്ടമായതില്‍ പ്രതികരണവുമായി നടന്‍ അമിതാഭ് ബച്ചന്‍. താന്‍ പണം അടച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ അക്കൌണ്ട് വെരിഫിക്കേഷന്‍ ചിഹ്നമായ ബ്ലൂ ടിക്ക് തിരികെ വേണമെന്നും അമിതാഭ് ബച്ചന്‍ ആവശ്യപ്പെട്ടു. ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ട്വിറ്ററിന്റെ ബ്ലു ടിക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ രാഷ്ട്രീയ, സിനിമാ, കായിക മേഖലയിലുളള നിരവധി പ്രമുഖര്‍ക്ക് വെരിഫിക്കേഷന്‍ നഷ്ടമായി. ഇതിനുപിന്നാലെയാണ് രസകരമായ ട്വീറ്റുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയത്.
'ഞാന്‍ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാര്‍ക്ക് അവിടെയുണ്ടോ? ഞാനാണ് യഥാർഥ അമിതാഭ് ബച്ചൻ എന്ന് ആളുകൾക്ക് അറിയാൻ വേണ്ടി അത് തിരികെ വെക്കൂ... ഞാൻ ഇവിടെതന്നെയുണ്ട് കൂപ്പുകൈകളോടെ പറയുന്നു. ഇനി ഞാൻ കാൽമുട്ട് കൂടി മടക്കട്ടെ'- അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. നടന്‍റെ ട്വീറ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സിനിമാ താരങ്ങളായ ഷാറൂഖ് ഖാന്‍, ആലിയ ഭട്ട്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി തുടങ്ങി നിരവധിപ്പേര്‍ക്കാണ് ബ്ലു ടിക് നഷ്ടമായത്. ട്വിറ്റര്‍ ബ്ലു ടിക് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാത്ത പ്രൊഫൈലുകളില്‍നിന്ന് നീല നിറത്തിലുളള വെരിഫിക്കേഷന്‍ ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കംചെയ്തു തുടങ്ങുമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു.
വ്യാജന്മാര്‍ പേര് സ്വന്തമാക്കാതിരിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്വിറ്റര്‍ നല്‍കിവന്ന സുരക്ഷാ മുദ്രയാണ് ബ്ലു ടിക്. ഇതുവരെ സൗജന്യമായി വെരിഫിക്കേഷന്‍ ലഭിച്ച എല്ലാ അക്കൗണ്ടുകളുടെയും വെരിഫിക്കേഷന്‍ മാര്‍ക്ക് ഏപ്രില്‍ 1 മുതല്‍ ട്വിറ്റര്‍ നീക്കംചെയ്തുതുടങ്ങി. ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്വിറ്ററിലെ വെരിഫിക്കേഷന് സബ്‌സ്‌ക്രിപ്ക്ഷന്‍ ഏര്‍പ്പെടുത്തിയത്.
പ്രതിമാസം ഓണ്‍ലൈനായി എട്ട് ഡോളറും ആപ്പുവഴി 11 ഡോളറും നല്‍കാന്‍ തയാറാവാത്തവരുടെ വെരിഫിക്കേഷന്‍ ഒഴിവാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ത്യയില്‍ ഐ ഒ എസ്, ആന്‍ഡ്രോയ്ഡ് വരിക്കാര്‍ക്ക് 900 രൂപയും വെബ്‌സൈറ്റില്‍ 650 രൂപയുമാണ് പ്രതിമാസ നിരക്ക്. പ്രതിവര്‍ഷം 6800 രൂപയുടെ പ്രീമിയം സേവനവും ട്വിറ്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.