തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്. എറണാകുളം നഗരത്തിലെ കലൂര്‍ സ്വദേശിയുടെ പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന പൊലീസും മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.
കലൂര്‍ സ്വദേശിയായ എന്‍ ജെ ജോണിയുടെ പേരിലാണ് കത്ത് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തനിക്ക് കത്തുമായി ബന്ധമില്ലെന്ന് എന്‍ ജെ ജോണി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. സുരക്ഷ വിലയിരുത്തിക്കൊണ്ടുള്ള ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിലാണ് ഭീഷണിയുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മധ്യപ്രദേശിൽനിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ചൊവ്വാഴ്ച 10.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.