അവസരം കിട്ടിയാല്‍ കേരളത്തെ മുഴുവന്‍ അളന്നുവില്‍ക്കാന്‍ മടിയില്ലാത്തവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൈ വയ്ക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണെന്നും ജനനന്മയ്ക്കും സുരക്ഷയ്ക്കുംവേണ്ടി ഒരു പദ്ധതിയും കൊണ്ടുവരാന്‍ ചിന്തിക്കാത്ത പിണറായി വിജയന്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍തന്നെ പ്രബുദ്ധ കേരളം അഴിമതി സംശയിച്ചതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
'72 കോടിയ്ക്ക് നടക്കേണ്ടിയിരുന്ന പദ്ധതി ഇപ്പോള്‍ 230 കോടിയോളം രൂപയ്ക്കാണ് കരാറായിരിക്കുന്നത്. ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് അഴിമതി തന്നെയാണ്. എ ഐ ക്യാമറ ഇടപാടുകള്‍ അന്വേഷിച്ചുചെന്നാല്‍ 'ഹോണറബിള്‍' കുടുംബത്തില്‍ തന്നെ ചെന്നുനില്‍ക്കുമെന്ന് രാഷ്ട്രീയകേരളം സംശയിക്കുന്നുണ്ട്. പദ്ധതിയിലെ തട്ടിപ്പില്‍ സുതാര്യ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം'- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുധാകരന്റെ കുറിപ്പ്
"കമഴ്ന്നു വീണാൽ കാൽപ്പണം "എന്നൊരു നാട്ടുചൊല്ലുണ്ട് , കേരളത്തിന്റെ പല പ്രദേശങ്ങളിലും. അതുപോലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും. കൈ വെക്കുന്ന എല്ലാ പദ്ധതികളിലും കോടികളുടെ അഴിമതി അദ്ദേഹത്തിന് നിർബന്ധമാണ്.
ഓരോ പ്രവർത്തികളിലൂടെയും പിണറായി വിജയൻ ജനങ്ങളോട് വിളിച്ചു പറയുകയാണ്, "ഉറപ്പാണ് അഴിമതി" എന്ന്. ജനങ്ങളുടെ നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒരു പദ്ധതിയും കൊണ്ടുവരാൻ ചിന്തിക്കുക പോലും ചെയ്യാത്ത പിണറായി വിജയൻ എ ഐ ക്യാമറകൾ സ്ഥാപിച്ചപ്പോൾ തന്നെ പ്രബുദ്ധ കേരളം അഴിമതി സംശയിച്ചതാണ്.
72 കോടി രൂപയ്ക്ക് നടക്കേണ്ടിയിരുന്ന പദ്ധതി ഇപ്പോൾ ഇരുനൂറ്റി മുപ്പത് കോടിയോളം രൂപയ്ക്കാണ് കരാർ ആയിരിക്കുന്നത്. ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് ഗുരുതരമായ അഴിമതി തന്നെയാണ്. എപ്പോളാണ് ടെൻഡർ വിളിച്ചതെന്നും ഏതൊക്കെ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തതെന്നും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വകുപ്പ് മന്ത്രി ഉരുണ്ടുകളിക്കുകയാണ് ചെയ്തത്.
കമ്മീഷൻ കൊടുത്താൽ എന്ത് വൃത്തികേടും ചെയ്യുന്ന രാഷ്ട്രീയക്കാരനായി പിണറായി വിജയൻ അധ:പതിച്ചിട്ട് കാലം കുറെയായി. അവസരം കിട്ടിയാൽ കേരളത്തെ മുഴുവനായി അളന്നു വിൽക്കാനും മടിയില്ലാത്ത വെറും കച്ചവടക്കാരൻ ആണ് പിണറായി വിജയൻ . എ ഐ ക്യാമറ ഇടപാടുകളും അന്വേഷിച്ചു ചെന്നാൽ "ഹോണറബിൾ " കുടുംബത്തിൽ തന്നെ ചെന്നു നിൽക്കുമെന്ന് രാഷ്ട്രീയ കേരളം സംശയിക്കുന്നുണ്ട്.
അഴിമതി പിടിക്കേണ്ട നിയമ സംവിധാനങ്ങൾ പോലും പിണറായി വിജയൻറെ വിരുന്നിന്റെ ആലസ്യത്തിൽ കഴിയുന്ന കാലമാണ്. ഈ അഴിമതിയും സ്വന്തം പാർട്ടിയെക്കൊണ്ട് അന്വേഷിക്കാം എന്ന് സിപിഎം കരുതേണ്ട . ജനങ്ങളെ കൊള്ളയടിക്കാൻ പിണറായി വിജയൻ കൊണ്ടുവന്ന ഈ പദ്ധതിയിലെ തട്ടിപ്പിൽ സുതാര്യമായി അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക