ബാംഗ്ലൂര്‍: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എജൂക്കേഷന്‍ ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലും ഇഡി സംഘം റെയ്ഡ് നടത്തി. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി മാധ്യമങ്ങളോട് പറഞ്ഞു.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് ഇ ഡി പരിശോധന നടത്തിയത്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 9754 കോടി രൂപവിവിധ വിദേശ സ്ഥാപങ്ങളിലേക്ക് നിക്ഷേപമായി മാറ്റിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബൈജു രവീന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല.