ഡല്‍ഹി: നിയമങ്ങള്‍ അനുസരിച്ചാണ് തന്‍റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ബൈജൂസ് രവീന്ദ്രന്‍. ബൈജൂസിന്റെ ബെംഗളൂരുവിലെ ഓഫിസുകളിലും വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി ബൈജൂസ് രവീന്ദ്രന്‍ രംഗത്തെത്തിയത്. ബൈജു രവീന്ദ്രൻ മൂന്ന് ഓഫീസുകളിലാണ് ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ബാധകമായ എല്ലാ വിദേശനാണ്യ വിനിമയ ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ബൈജൂസ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് ബൈജു രവീന്ദ്രൻ ജീവനക്കാർക്കായി എഴുതിയ കത്തിൽ വ്യക്തമാക്കി. കമ്പനിയുടെ വിദേശ ഇടപാടുകളെല്ലാം കൃത്യമായ രീതിയിൽ പരിശോധിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. വളർച്ചയുടെ ഭാഗമായി കമ്പനി ചില വിദേശ കമ്പനികളെ ഏറ്റെടുത്തിരുന്നു. ഇതിനായി വിദേശ പണമിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. കൃത്യമായ രേഖകളോടെ നിയമപരമായിട്ടാണ് ഇത്തരം ഇടപാടുകൾ നടത്തിയത്. രേഖകള്‍ പരിശോധിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് ഇ ഡി ബൈജൂസ് രവീന്ദ്രന്‍റെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയത്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 9754 കോടി രൂപവിവിധ വിദേശ സ്ഥാപങ്ങളിലേക്ക് നിക്ഷേപമായി മാറ്റിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.