ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് കർഷകരെത്തി. താരങ്ങളെ പിന്തുണച്ച് കർഷകരുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ജന്തർ മന്തറിൽ സുരക്ഷ വർധിപ്പിച്ചു. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള വിവിധ നേതാക്കളും മറ്റുമായി ആയിരത്തിലധികം കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കർഷക സംഘടനകളും മഹിള, വിദ്യാർഥി സംഘടനകളും ഡൽഹിയിൽ താരങ്ങൾക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.
അതേസമയം, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെത്തിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ മഹാ പഞ്ചായത്ത് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടക്കമുള്ള നേതാക്കള്‍ സമരപ്പന്തലിലെത്തും. ഒപ്പം ഖാപ്പ് പഞ്ചായത്ത് നേതാക്കളും വിവിധ തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തും. പിന്തുണ അറിയിച്ചെത്തുന്നവരെ തടയരുതെന്ന് ദില്ലി പൊലീസിനോട് ഗുസ്തി താരങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏപ്രില്‍ 23-നാണ് ആരംഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയിട്ടും പൊലീസ് എഫ് ഐ ആര്‍ പോലും എഴുതാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്.