മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉന്നതതല യോഗത്തിനുശേഷമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാങ്കേതിക വിദഗ്ദരടക്കം ഉള്‍പ്പെട്ട പ്രത്യേക ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷണം നടത്തുക. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയ്ക്കല്ല താനൂരിലെ ബോട്ട് ദുരന്തത്തെ കാണേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. 'സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസിക ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാമാനദണ്ഡവും പാലിക്കാതെ ഭരണകൂട ഒത്താശയോടെയാണ് ഇത്തരം വിനോദങ്ങള്‍ നടത്തുന്നത്. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങള്‍. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയുമാണ് ഇതിന്റെ പ്രധാന ഉത്തരവാദികള്‍. ഏത് മാനദണ്ഡപ്രകാരമാണ് ഫിറ്റ്‌നസ് ഇല്ലാത്ത ബോട്ടുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടിക്കൊണ്ട് യാത്രകള്‍ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം'- കെ സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ഹൗസ് ബോട്ട് മറിഞ്ഞത്. മുപ്പത്തിയഞ്ചോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ 11 പേരടക്കം 22 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ചികിത്സയില്‍ കഴിയുന്ന ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്.